Saturday, May 05, 2007

“വിലപേശല്‍”

ഗള്‍ഫില്‍ നിന്നും വന്ന പൊങ്ങനോടൊപ്പം കന്യാകുമാരിയിലേക്ക് ഉല്ലാസ യാത്ര പുറപ്പെടുകയാണ്. കാറില്‍ അതിരാവിലെ അഞ്ചലില്‍ നിന്നും യാത്ര പുറപ്പെട്ടു.
പൊങ്ങന്റെ പൊങ്ങച്ചമൊക്കെ കേട്ട് എല്ലാവരും ഒരു അരമയക്കത്തിലാണ്.
എണ്ണപണത്തിന്റെ ധാരാളിത്തം നടപ്പിലും എടുപ്പിലുമൊക്കെയുണ്ട്. ഭാ‍ര്യയുടെ ആഭരണങ്ങള്‍ എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ ഒന്നും പറവാന്‍ കഴിയില്ല. ആകെ കൂടി ഒരു ആഭരണശാല ഉരുണ്ടു വരുന്നമാതിരി. സ്വര്‍ണ്ണം കെട്ടിയ പല്ല് കാട്ടി പൊങ്ങനങ്ങനെ പരിലസിക്കയാണ്.

തിരോന്തരത്ത് എത്തിയപ്പോള്‍ പ്രാതലിന് സമയമായി. മസ്കറ്റ് ഹോട്ടലില്‍ പ്രാതല്‍. നാലു പേര്‍ക്ക് ബില്ല് ആയിരത്തി മുന്നൂറ്റി അമ്പത്. എന്തെങ്കിലും കഴിച്ചോ? അതുമില്ല. പൊങ്ങനെടുത്തു വച്ച 1,500/= രൂപയില്‍ ബാക്കി 150 രൂപ ടിപ്പുമായി. ഒരു പക്ഷേ ഗള്‍ഫ് മോഹമുദിച്ചത് ഈ പണകൊഴുപ്പ് കണ്ടിട്ടാകാം...

പൊങ്ങന്റെകൂടെപൊങ്ങിയിരുന്നെങ്കിലും മസ്കറ്റ്ഹോട്ടലിലെ പ്രാതലിനാല്‍ വയര്‍ പൊങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു ചങ്ങാതീനെ കാണണമെന്ന വ്യജേന ഈയുള്ളവന്‍ പി.എം.ജി ക്കു മുന്നിലുള്ള രെജു ഹോട്ടലില്‍ കയറി 4 ദോശയും ചമ്മന്തീ മടിച്ച് ആറ് രൂപേം കൊടുത്ത് വണ്ടിയിലേക്ക് കയറി.

കുറച്ച് നേരം സൂവും കറങ്ങി. അപ്പോഴൊക്കെയും മിനിട്ടിനു വെച്ച് പൊങ്ങന്‍ കുട്ടിക്ക് വാങ്ങി കൊടുക്കുന്ന ഐസ്ക്രീമും മിഠായിയും കണ്ണില്‍ കണ്ട പീപ്പിയും പാപ്പയും മറ്റും കണ്ട് കണ്ണ് മഞ്ഞളിച്ച് ഈയുള്ളവന്‍ എന്നെങ്കിലും ഗള്‍ഫില്‍ പോകുന്നതും കിനാവു കണ്ട് അങ്ങനെ പൊങ്ങന്റെ പിറകേ നടന്നു.

ഉച്ചക്ക് വീണ്ടുമൊരു പഞ്ചനക്ഷത്രത്തില്‍ ഉച്കയൂണ്. ദൈവമേ ഇതിന്റെ ബില്ല് എത്രയായിരിക്കും. ഓ അത്താഴ പഷ്ണിക്കാരനായ താനതന്തെനറിയണം. 1,800/= രൂപയുടെ ബില്ലിന് വേണ്ടി വച്ച 2,000/= രൂപയില്‍ 200/= രൂപ എങ്ങിനെ എന്റെ പോക്കറ്റില്‍ വന്നുവെന്ന് എനിക്കു പോലുമറിയില്ല.

ജീവിക്കുന്നെങ്കില്‍ ഇങ്ങിനെ ജീവിക്കണം. 200/= പോക്കറ്റിലായ രീതിയിലല്ല. പൊങ്ങന്‍ ജീവിക്കുന്ന രീതിയില്‍.

അസ്തമനത്തോടെ കന്യകുമാരിയിലെത്തി.

“മാല...കല്ലുമാല...ചിപ്പിമാല....മുത്തുമാല....”
തമിഴ് കലര്‍ന്ന മലയാളത്തില്‍ ഒരു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കയ്യില്‍ മറ്റോരു കുട്ടീമുണ്ട്. വിണ്ട് കീറി തുന്നിച്ചേര്‍ത്ത പാവാടയും ഉടുപ്പും ഒക്കെ ധരിച്ച ഒരു കരിപുരണ്ട ജീവിതം. കൈനിറയെ മാലയും ചിപ്പിയുമൊക്കെയായി അന്നന്നത്തെ അന്നം തേടിയിറങ്ങിയ പ്രാരാബ്ദക്കാരി.

“ച്ക് മാല വേണം...”
പൊങ്ങന്റെ കുട്ടിയാണ്. ഹോ മനസ്സുകൊണ്ടാ‍ശ്വസിച്ചു. പെണ്‍കുട്ടിക്കൊരു കച്ചവടമൊത്തിരിക്കുന്നു.
“എന്താ വില.” പൊങ്ങന്‍.
ഒരു മാല കാട്ടി പെണ്‍കുട്ടി 10 രൂപയെന്നറിയിച്ചു.
പൊങ്ങന്‍ നാലു രൂപയില്‍ തുടങ്ങി.
കുട്ടി പത്തില്‍ താണില്ല.
“പത്ത് രൂപ തരണം സാര്‍. അല്ലെങ്കില്‍ മുതലാകില്ല സര്‍. ഏങ്കള്‍ക്ക് പസിക്ക്ണ് സാര്‍. സാപ്പിടണം സേര്‍...”
പൊങ്ങന്റെ കുട്ടി മാലക്ക് കരച്ചില്‍ തുടങ്ങി...പൊങ്ങന്‍ നാലില്‍ നിന്നും മുന്നോട്ടു പോകുന്നുമില്ല.
കുട്ടീം പൊങ്ങനും പത്തും നാലുമെന്നുപറഞ്ഞ് നില്‍ക്കയാണ്. കുട്ടീടെ മാലക്ക് വേണ്ടിയുള്ള കരച്ചില്‍ ഉച്ചസ്തായിലായി.

“ഇന്നാ സാര്‍...ആകുട്ടിക്ക് കൊടുക്കുങ്കോ... ഏങ്കളുടെ ഗിഫ്റ്റ്”...
നാലു രൂപയുമായി വിലപേശുന്ന പൊങ്ങനെ വകഞ്ഞ് മാറ്റി പെണ്‍കുട്ടി ആ മാല പൊങ്ങന്റെ കരയു ന്ന കുട്ടീടെ കയ്യില്‍ കൊടുത്തിട്ട് വില വാങ്ങാതെ തിരിച്ചു നടന്നു....

പൈസ ചുരുട്ടി പോക്കറ്റിലിടുന്ന പൊങ്ങന്റെ മുഖത്ത് ജാള്യത ലവലേശമുണ്ടായിരുന്നില്ല.

4 comments:

അഞ്ചല്‍ക്കാരന്‍ said...

മനുഷ്യ ജന്മങ്ങള്‍ക്കധികവും വില പേശേണ്ടുന്നത് ആരോടാണെന്ന് ശരിക്കുമറിയാം.

തറവാടി said...

അഞ്ചല്‍ക്കാരാ,

നല്ല ഒരു സന്ദേശം ,

പൊതുവായിട്ടവതരിപ്പിക്കേണ്ട ഒരു വിഷയം വിഭാഗീയതകൊണ്ട്വതരിപ്പിക്കുമ്പോള്‍,
വിപരീതഫലം ചെയ്യുമെന്നതിന് തെളിവാണ് താങ്കളുടെ
കുറിപ്പ്.

Anonymous said...

നാട്ടുകാര്‍ക്ക് പ്രവാസിയോട് ഉള്ള ഒരു മനോഭാവം അല്ലെങ്കിലും പണ്ടേ വിവരം കെട്ടവന്‍ എന്നും പുത്തന്‍ പണക്കാരന്‍ എന്നൊക്കെ തന്നെയല്ലേ... (കടപ്പാട് : ദേവാസുരം) പിന്നെ ധൂര്‍ത്തന്‍, വകതിരില്ലാത്തവന്‍, അറബിയുടെ ചോറ് തിന്നുന്നവന്‍... വരട്ടേ ഇനിയും വിശേഷണങ്ങള്‍.

ഓടോ:
തിന്നുന്ന ചോറിനെങ്കിലും മലയാളികള്‍ നന്ദികാണിച്ചാല്‍ മതിയായിരുന്നു

Areekkodan | അരീക്കോടന്‍ said...

Good Writing with a good message...Congrats